ബലാത്സംഗ കേസ്; വിജയ് ബാബു നാട്ടിലെത്തുന്നതിൽ അവ്യക്തത തുടരുന്നു, റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചേക്കും
കൊച്ചി;നടിയെ ബലാത്സംഗം ചെയ്ത കേസിൽ നിർമ്മാതാവ് വിജയ് ബാബുവിന്റെ അറസ്റ്റ് ഉടനില്ല. ദുബായിലുള്ള പ്രതിയെ നാട്ടിലെത്തിക്കുന്നതിൽ അവ്യക്ത തുടരുന്നതിനാൽ ഇന്റർപോൾ വഴി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാനാണ് പൊലീസ് ശ്രമം.എന്നാൽ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ നിന്ന് തീരുമാനം അറിഞ്ഞ ശേഷം തിരിച്ചെത്തിയാൽ മതിയെന്നാണ് വിജയ് ബാബുവിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.ഹൈക്കോടതിയിൽ നിന്നേറ്റ പ്രഹരത്തിന് പിന്നാലെ വിജയ് ബാബു നാട്ടിലെത്തി കീഴടങ്ങുമെന്നായിരുന്നു കൊച്ചി പൊലീസിന്റെ കണക്കുകൂട്ടൽ.എന്നാൽ അതിനായി ഒരു നടപടികളും വിജയ് ബാബു ഇത് വരെയും തുടങ്ങിയിട്ടില്ല. നിലവിൽ ലുക്കൗട്ട് സർക്കുലർ നിലനിൽക്കുന്നതിനാൽ വിമാനത്താവളത്തിൽ എത്തിയാൽ എമിഗ്രേഷൻ വിഭാഗം പ്രതിയെ തടഞ്ഞ് വെച്ച് അറസ്റ്റ് ചെയ്യും. അതിനാൽ ദുബായിൽ കഴിയുന്ന വിജയ് ബാബു അറസ്റ്റ് ഒഴിവാക്കാനുള്ള പരമാവധി ശ്രമങ്ങൾ തുടരുകയാണ്. തിരിച്ചെത്താനുളള ടിക്കറ്റടക്കമുളള യാത്രാരേഖകൾ ഹാജരാക്കിയശേഷം മുൻകൂർ ജാമ്യം പരിഗണിക്കാമെന്നായിരുന്നു ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞത്.ഈ പിടിവള്ളിയിലാണ് പ്രതിഭാഗത്തിന്റെ പ്രതീക്ഷ. യാത്രാ രേഖകൾ പരമാവധി വേഗത്തിൽ ഹാജരാക്കി ഹർജി വ്യാഴാഴ്ച കോടതിക്ക് മുൻപാകെ കൊണ്ടുവരാനാണ് നീക്കം. അതിനാൽ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി തീരുമാനമാകും വരെ വിജയ് ബാബു ദുബായില് തന്നെ തുടരും.പാസ്പോർട് റദ്ദാക്കിയതിനാൽ പ്രത്യേക യാത്രരേഖകൾ തയാറാക്കി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങുമെന്ന്
കഴിഞ്ഞ ദിവസം പൊലീസ് വ്യക്തമാക്കിയെങ്കിലും ഇതിനുള്ള നടപടിക്രമങ്ങളും പൂർത്തിയാക്കിയിട്ടില്ല. ഇന്റർ പോൾ വഴി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ
ആലോചന ഉണ്ടെങ്കിലും ഹൈക്കോടതി പരിഗണനയിലുള്ള കേസ് ആയതിനാൽ കരുതലെടുത്താകും ഇക്കാര്യത്തിലും പൊലീസ് തീരുമാനം .